Showing posts with label ഖുര്‍ആനിന്‍റെ അമാനുഷികത. Show all posts
Showing posts with label ഖുര്‍ആനിന്‍റെ അമാനുഷികത. Show all posts

Thursday, September 16, 2010

ഖുര്‍ആനിന്‍റെ അമാനുഷികത

ഇ.എ. ജബ്ബാര്‍ അദ്ദേഹത്തിന്‍റെ 'സംവാദം' ബ്ലോഗിലെഴുതി:  "തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്‍കാന്‍ കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്."

ഇസ്‌ലാം വിരോധം ഒരു ലഹരിയായി മാറിയാല്‍ പിന്നെ ഖുര്‍ആന്‍ വായിച്ചാല്‍ മനസ്സിലാകില്ല. നബിയോട് അവിശ്വാസികള്‍ അടയാളം ചോദിച്ചതും അത് നല്‍കാതിരുന്നതും ജബ്ബാര്‍ മക്കയില്‍ പോയി ഖനനം നടത്തി കണ്ടുപിടിച്ചതല്ലല്ലോ. ഖുര്‍ആനില്‍ നിന്ന് തന്നെയല്ലേ അത് കിട്ടിയത്. എല്ലാ തരത്തിലും മേന്‍മ സ്വയം അവകാശപ്പെടുകയും ഇത്പോലൊരു ഗ്രന്‍ഥം രചിക്കാന്‍ എതിരാളികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഖുര്‍ആന്‍ സ്വയം ഒരു പരാചയ സമ്മതം നടത്തും എന്ന് കരുതാന്‍ കഴിയില്ല. തോറ്റുകൊടുക്കുന്ന സ്വഭാവം ഖുര്‍ആനിനില്ല. അന്നും ഇല്ല; ഇന്നും ഇല്ല.

അല്ലാഹു, മുഹമ്മദ്, ഇസ്‌ലാം, മുസ്‌ലിം, ഖുര്‍ആന്‍, ഹദീസ്, മസ്ജിദ് തുടങ്ങി ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏത് പദം കേള്‍ക്കുമ്പോഴും ഉള്ളില്‍ വിരോധം, വെറുപ്പ്, വിദ്വേഷം, അവജ്ഞ, അസൂയ, നിഷേധം, അഹന്ത, അക്രമവാസന തുടങ്ങിയുള്ള ദുര്‍വികാരങ്ങള്‍ അലയടിച്ചൂയരുന്ന ഒരു മനസ്സിന്‌ ഖുര്‍ആനില്‍ എന്തെങ്കിലും നന്‍മയും കാണാനോ ഉള്‍ക്കൊള്ളാനോ കഴിയുകയില്ല.

അല്‍ഭുത അടയാളങ്ങളെക്കുറിച്ചാണല്ലോ ചര്‍ച്ച. മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രക്വാചകത്വം തെളിയിക്കാന്‍ മുന്‍ പ്രവാചകന്‍മാര്‍ കാണിച്ചത് പോലുള്ള അടയാളങ്ങള്‍ കാണിച്ചിരുന്നുവെങ്കില്‍ യുക്തിവാദികള്‍ വിശ്വസിക്കുമായിരുന്നോ? അത്തരം അല്‍ഭുതങ്ങള്‍ കാണിച്ച പ്രവാചകന്‍മാരെയെല്ലാം യുക്തിവാദികള്‍ വിശ്വസിച്ചിട്ടുണ്ടോ? അവയൊക്കെ കെട്ടുകഥകളാണെന്നല്ലേ യുക്തിവാദ മതം പറയുന്നത്? ഇനി മുഹമ്മദ് നബി അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ തെളിവായി ചില 'നൈമിഷിക അടയാളങ്ങള്‍' കാണിച്ചിരുന്നു എന്നിരിക്കട്ടെ; അദ്ദേഹത്തിന്‌ ശേഷം ലോകാവസാനം വരെ 'അവന്‍ പണ്ട് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയിട്ടുണ്ടായിരുന്നു' എന്ന് ഉപദേശി ശൈലിയില്‍ പ്രസംഗിച്ചു നടന്നാല്‍ മതിയാകുമായിരുന്നോ ഈ ശാസ്ത്രയുഗത്തില്‍ ഇസ്‌ലാം പ്രബോധനം ചെയ്യാന്‍? അതല്ല ഇന്നും സജീവമായി നിലനില്‍ക്കുന്ന വല്ല അടയാളവും വേണമായിരുന്നോ? ഏതാണ്‌ യുക്തി അംഗീകരിക്കുന്നത്? ഇവയില്‍ രണ്ടാമത്തേതാണ്‌ ഖുര്‍ആന്‍ തെരഞ്ഞെടുത്തത്.
"അവര്‍ ചോദിക്കുന്നു:എന്ത്കൊണ്ടാണ്‌ അവന്ന് അല്‍ഭുത അടയാളങ്ങള്‍ ഇറക്കപ്പെടാത്തത് എന്ന്. നീ പറയുക: അടയാളങ്ങള്‍ അല്ലാഹുവിങ്കലാകുന്നു. നീ താക്കീതുകാരന്‍ മാത്രമാണ്‌. അവര്‍ക്ക് ഓതിക്കൊടുക്കപ്പെടുന ഒരു ഗ്രന്‍ഥം നിനക്ക് നാം ഇറക്കിത്തന്നു എന്നത് (അടയാളമെന്ന നിലയില്‍) അവര്‍ക്ക് മതിയായിട്ടില്ലേ? വിശ്വസിക്കുന്ന ജനതക്ക അതില്‍ കാരുണ്യവും മാര്‍ഗ്ഗ ദര്‍ശനവും ഊഉണ്ട്. (ഖുര്‍ആന്‍ 29/50, 51)
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്ന് അടയാളമില്ല എന്നല്ലഅടയാളം ഖുര്‍ആനാണ്‌ എന്നാണ്‌ പറഞ്ഞത്. അതാണ്‌ ഈ സൂക്തതിലുള്ളത്.
മുഹമദ് നബി അന്ത്യപ്രവാചകനാണ്‌. അദ്ദേഹത്തിന്‍റെ പ്രവാചകത്വത്തിന്‍റെ അടയാളം ലോകാവസാനം വരെ നിലനില്‍ക്കുന്ന ഒന്നാകണം. ഇതാണ്‌ അല്ലാഹുവിന്‍റെ തീരുമാനം. അത്കൊണ്ടാണ്‌ അവിശ്വാസികള്‍ പ്രവാചകത്വത്തിന്‍റെ അടയാളം ചോദിച്ചപ്പോള്‍ അത് ഖുര്‍ആനാണ്‌ എന്ന് പറഞ്ഞത്. സാധിക്കുമെങ്കില്‍ ഇത് പോലൊരു ഗ്രന്‍ഥം രചിക്കാന്‍ അവിശ്വാസികളെ ഖുര്‍ആന്‍ വെല്ലുവിളിച്ചു. (ഖുര്‍ആന്‍ 28:49) ) അവര്‍ ശ്രമിക്കാഞ്ഞിട്ടല്ല; പക്ഷെ പരാചയപ്പെടുക കയും പരിഹാസ്യരാവുകയുമാണ്‌ ചെയ്തിരുന്നത്. ആ വെല്ലുവിളികള്‍ ഇപ്പോഴും ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ ദൈവികമല്ല എന്ന് വാദിക്കുന്നവര്‍ക്ക് തത്തുല്യമായ ഒന്ന് രചിച്ചു കാണിച്ച്  വെല്ലുവിളി നേരിടാവുന്നതാണ്‌. മുഹമ്മദ് നബി മറ്റ് അല്‍ഭുതങ്ങള്‍ കാണിച്ചിട്ടില്ല എന്ന് മേല്‍ പറഞ്ഞതിന്ന് അര്‍ത്ഥമില്ല. മറിച്ച് പ്രവാചകത്വത്തിന്‍റെ അടയാളമായി കാണിച്ചിട്ടില്ലെന്ന് മാത്രമാണ്‌ ഉദ്ദേശിച്ചത്.
ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം: മൂസാ നബിയുടെ വടി കൊണ്ട് അദ്ദേഹം കാണിച്ച മൂന്ന് അടയാളങ്ങളുണ്ട്. ഒന്ന്: വടി പാമ്പായത്. ഇത് ഫറോവയ്ക്ക് മുമ്പില്‍ പ്രവാചകത്വം തെളിയിക്കാന്‍ വേടി കാണിച്ചതാണ്‌. രണ്ട്: വടികൊണ്ട് ചെങ്കടലില്‍ അടിച്ചതും അത് പിളര്‍ന്നതും. ഇത് ശത്രുവില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കാണിച്ച അടയാളമാണ്‌. മൂന്ന്: വടികൊണ്ട് പാറയില്‍ അടിച്ചതും അതില്‍ നിന്ന് 12 ഉറവകള്‍ ഒഴുകിയതും. ഇത് ഒരു ആവശ്യം നിര്‍വ്വഹിക്കാന്‍ വേണ്ടി കാണിച്ചതാണ്‌. ഇതില്‍ ഒന്നാം ഇനത്തില്‍ മുഹമ്മദ് നബിയുടെ അടയാളം ഖുര്‍ആന്‍ മാത്രമാണ്‌. മറ്റു രണ്ടിനങ്ങളില്‍ പെട്ട അടയാളങ്ങള്‍ വേറെയുണ്ട്.  

ഖുര്‍ആനിന്‍റെ സാഹിത്യ ഭംഗി, ആകര്‍ഷകത്വം, വശ്യത, മനുഷ്യ ജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ്, ലോകത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍, പ്രായോഗികമായ ഒരു ജീവിത വ്യവസ്ഥയുടെ സമര്‍പ്പണം, ജീവിത വ്യവസ്ഥയുടെ പ്രയോഗവല്‍ക്കരണത്തിന്‌ മേല്‍നോട്ടം വഹിച്ചത്, പ്രാകൃതാവസ്ഥയിലായിരുന്ന ഒരു ജനതയെ ലോകത്തിന്‍റെ കടിഞ്ഞാണ്‍ പിടിക്കാന്‍ പോന്ന നിലവാരത്തിലേക്ക് വളര്‍ത്തിയത്, പൂര്‍വ്വകാല സംഭവങ്ങള്‍ അബദ്ധമുക്തമായി വിവരിച്ചത്, പൂര്‍വ്വ വേദങ്ങളായി കണക്കാക്കപ്പെടുന്ന ഗ്രന്‍ഥങ്ങളിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്, പ്രവചനങ്ങള്‍ നടത്തിയത്അവ പുലര്‍ന്നത്, പൂര്‍വ്വ സമുദായങ്ങളുടെ വിശ്വാസ ആചാര സമ്പ്രദായങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്, അതിലൂടെ അവരെ ചിന്തിപ്പിച്ചതും പരിവര്‍ത്തിപ്പിച്ചതും, മനുഷ്യജീവിതത്തിന്‍റെ സകല മേഖലകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത് ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള ഒരു അതുല്യ കൃതിയാണ്‌ വിശുദ്ധ ഖുര്‍ആന്‍. അത് പോലൊന്ന് രചിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഈ ഗുണങ്ങളുള്ള ഒരു കൃതി രചിക്കാനാണ്‌ ആവശ്യപ്പെടുന്നത്. കഴിഞ്ഞ 14 നൂറ്റാണ്ടായി നേരിടന്‍ കഴിഞ്ഞിട്ടില്ലാത്ത ഈ വെല്ലുവിളി നേരിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്‌.

മനുഷ്യന്‍റെ വിശ്വാസം, ആരാധന, മറ്റ് ആത്മീയ കാര്യങ്ങള്‍, പെരുമാറ്റ മര്യാദ, കുടുംബ ജീവിതം, സാമൂഹിക ബന്ധം, ജനക്ഷേമം, ഇടപാടുകള്‍, ഭരണം, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, നീതിന്യായ സംവിധാനം, സാമ്പത്തിക ശാസ്ത്രം, യുദ്ധം, സമാധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നു തുടങ്ങി മനുഷ്യ ജീവിതതെ ബാധിക്കുന്ന സകല മേഖലകളിലും ഖുര്‍ആന്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നു. അവ പ്രായോഗികമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. 
ഇതിനെ എതിര്‍ക്കുന്ന യുക്തിവാദികള്‍ക്ക് പകരം സമര്‍പ്പിക്കാന്‍ എന്തുണ്ട്? നിങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ബദലുകള്‍ സമര്‍പ്പിക്കൂ. നമുക്കൊന്ന് താരതമ്യം ചെയ്ത് നോക്കാം.
കെ.കെ. ആലിക്കോയ